29.11.11

കയ്യെത്തും ദൂരത്ത്…ഭാഗം 2 (In a Reachable Distance…Part 2)

ശാന്തിപ്രിയ

ഓണക്കാലത്തായിരുന്നു ഇത്തവണ നാട്ടില്‍ എത്തിയത്. തറവാട്ടില്‍ എല്ലാവരും ഒത്തുകൂടിയിട്ടുണ്ട്. സന്ധ്യ മയങ്ങുന്നത് വരെ കുട്ടികള്‍ ഓട്ടവും ചാട്ടവും കളികളുമായി പറമ്പിലും തൊടിയിലും പറന്നു നടന്നു. സന്ധ്യകഴിഞ്ഞപ്പോള്‍ അവര്‍ ഡി വി ഡി പ്ലെയറിന് മുന്പിനല്‍ ഇരുന്നു. ഏതു സിനിമ വയ്ക്കണം. തർക്കം വന്നപ്പോള്‍ എല്ലാവരും കൂട്ടത്തില്‍ ചെറിയവനായ മോനോട് ചോദിച്ചു. അവന്‍ തീരുമാനിച്ചു: “ഓം ശാന്തി ഓം.” ദീപികയുടെ ആദ്യത്തെ സിനിമ ആയിരുന്നോ അത്..? ആവോ.
ഏഴാമത്തെ തവണയാണ് അവന്‍ ഈ സിനിമ കാണുന്നത്.എങ്കിലും ഒരവസരം കിട്ടിയാല്‍ വീണ്ടും അതുതന്നെ എടുക്കും.ഇത്തവണ കുട്ടികളെ നിരാശരാക്കിക്കൊണ്ട് ഇടയ്ക്കുവച്ച് ഡി വി ഡി പ്ലെയര്‍ പ്രവത്തനം നിർത്തി. മോന്‍ ഓടിവന്നു ഒരു കിണ്ണു കിണ്ണി:
“അച്ഛന്‍ പൊളി ടെക്നിക്കിലൊക്കെ പഠിച്ചിട്ടുള്ളതല്ലേ, ഇതൊന്നു നന്നാക്കി തരുമോ...?”
ഞാന്‍ പറഞ്ഞു:
“മകനേ, ദേ നോക്കിയേ, ഈ ഡി വി ഡി ടെക്നിക്ക് പഠിപ്പിച്ച ദിവസ്സം അച്ഛന്‍ ചിക്കന്‍ ഗുനിയ ബാധിച്ച് കിടപ്പിലായിരുന്നു. എല്ലാവരുടെയും മുന്നില്‍ വച്ച് നീ ഇതൊരു ഇഷ്യു ആക്കരുത്, പ്ലീസ്...”
അപ്പോഴാണ്‌ കൊച്ചമ്മാവന്റെ മകന്‍ ബിജു അങ്ങോട്ട്‌ കയറി വന്നത്. ബിജു പെരുമ്പാവൂ മാർ ക്കറ്റില്‍ റബ്ബര്‍ തടിയുടെ ബിസ്സിനസ്സ്‌ ചെയ്യുന്നു. കൂടെ ഭാര്യ ശാന്തിയും മൂത്ത മകള്‍ ഹരിപ്രിയയും ഇളയ മകള്‍ വിഷ്ണുപ്രിയയും ഉണ്ട്. ഞാന്‍ അവനുമായി കുശലപ്രശ്നം നടത്തുന്നതിനിടയില്‍ കുട്ടികളുടെ പേരുകളെക്കുറിച്ചു ചോദിച്ചു:
“നിന്റെ പ്രിയ പുത്രികളില്‍ ഒരാള്‍ക്ക്  ‌ ഹരിപ്രിയ എന്നും ഒരാള്‍ക്ക്  ‌ വിഷ്ണുപ്രിയ എന്നും പേരിട്ടത് എന്തുകൊണ്ടാണ്...? അല്ല, ഈ ഹരിയും വിഷ്ണുവും ഒരാള്‍ തന്നെയല്ലേ..?”
ആരെയും മുഷിപ്പിയ്ക്കാതെ സംസാരിയ്ക്കാന്‍ വശമുള്ള ബിജു പറഞ്ഞു:
“സംഭവം ഒക്കെ ഒന്ന് തന്നെയാ ചേട്ടാ..രണ്ടുപേർക്കും  പ്രിയ എന്നിടാന്‍ പറ്റില്ലല്ലോ. അതുകൊണ്ട് ഒരു സൌകര്യത്തിനു വേണ്ടി ഇങ്ങനെ അങ്ങ്  ഇട്ടു എന്നേയുള്ളൂ, അല്ലാതെ...”
അവന്‍ ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. ഞാനാണെങ്കില്‍ ഇതിനൊരു തീരുമാനം ഉണ്ടാക്കാതെ പിന്മാറാനും തയ്യാറല്ലായിരുന്നു.
“നിനക്ക് വേണമെങ്കില്‍ പ്രിയയുടെകൂടെ ശാന്തിയെക്കൂടി ചേർത്ത് ശാന്തിപ്രിയ എന്നും ബിജുവിനെക്കൂടി ചേർത്ത് ബിജുപ്രിയ എന്നും....വേണ്ട, അത് ശരിയാകില്ല....”
ഒരു സിസ്റ്റം കോണ്ഫ്ലിക്റ്റിന്റെ മണം വന്നത് കൊണ്ട് എന്റെ വാക്കുകള്‍ മുറിഞ്ഞു...അവന്‍ അവിടെ കയറി തൂങ്ങി:
“അല്ല, കുറച്ചുകാലമായി ചോദിയ്ക്കണം എന്ന് വിചാരിയ്ക്കുന്നു. ചേട്ടന്‍ ഈ പേരുകളുടെ ചുറ്റും കിടന്നു മല്പിവടിത്തം തുടങ്ങിയിട്ട് കുറെ നാളായല്ലോ. കഴിഞ്ഞ തവണ കണ്ടപ്പോള്‍ ബിജു എന്ന വാക്കിന്റെ ശ്രീലങ്കന്‍ ഭാഷയിലുള്ള അർധം  പറഞ്ഞ് എന്നെ കളിയാക്കിയത് ഞാന്‍ മറന്നിട്ടില്ല.എന്താ ഉദ്ദേശം...?”
ഞാന്‍ ഒന്നും മിണ്ടിയില്ല. ഡി വി ഡി പ്ലെയര്‍ ശരിയാകുന്നില്ല എന്നുറപ്പായപ്പോള്‍ മോന്‍ കരയാന്‍ തുടങ്ങി. പലതും പറഞ്ഞ് അവനെ ആശ്വസിപ്പിയ്ക്കാന്‍ ശ്രമിച്ചെങ്കിലും അതെല്ലാം വിഫലമായി. ഒടുവില്‍ ഒരു പരീക്ഷണം നടത്തിയത് വിജയിച്ചു:
“നമുക്ക് പുഴയോരത്ത് നടക്കാന്‍ പോകാം...”
അവന് അത്യധികം സന്തോഷമുള്ള ഒരു കാര്യമായിരുന്നു അത്.
നേരം ഇരുട്ടിയിരുന്നു. എങ്കിലും ആവോളം ശുദ്ധവായു ശ്വസിച്ചുകൊണ്ടുള്ള ആ നടത്തം എന്നെ ഒരു റൊമാന്റിക് മൂഡിലാക്കി. നിലാവുണ്ട്. ആകാശം നിറയെ നക്ഷത്രങ്ങളും.ദൂരെയൊരു ബംഗ്ലാവില്‍ ക്രിസ്മസ് വിളക്കുകള്‍ കെട്ടി തൂക്കി ഇട്ടിരിയ്ക്കുന്നത് പോലെ തോന്നി. ആകാശത്തിലേയ്ക്ക് കൈ ചൂണ്ടി മോന്‍ ചോദിച്ചു:
“അഛാ.. ഈ നക്ഷത്രങ്ങള്‍ താഴെ വീഴാത്തത് എന്തുകൊണ്ടാണ്...?”
ആകർഷണ വികർഷണ നിയമങ്ങള്‍ പണ്ട് പട്ടപ്പാക്കരന്‍ സാറ് പടിപ്പിച്ചിട്ടുള്ളതാണ്. അതൊക്കെ ലെവന് പറഞ്ഞുകൊടുക്കാന്‍ പോയാല്‍ കുരുത്തംകെട്ട നൂറു സംശയങ്ങള്‍ ചോദിയ്ക്കും. ഈ റൊമാന്റിക് മൂഡ്‌ മാറി ഞാന്‍ വയലന്റാകാനുള്ള എല്ലാ സാധ്യതകളും തെളിഞ്ഞു വരുന്നുണ്ട്.
അതിനിടകൊടുക്കാതിരിയ്ക്കാന്‍ ഞാന്‍ ഒരു റെഡി മെയ്ഡ് ഉത്തരം പറഞ്ഞു.
“ഈ നക്ഷത്രങ്ങള്‍ ദൈവത്തിന്റെ വീടിനു ചുറ്റും വള്ളിയില്‍ കെട്ടി തൂക്കി ഇട്ടിരിക്കുകയാണ്...”
ഉടന്‍ വന്നു മറുപടി:
“ഒരു കത്തിയും കൊണ്ട് പോയാല്‍ ആ വള്ളികള്‍ മുറിച്ച് വിടാമായിരുന്നു. ആ നക്ഷത്രങ്ങള്‍ നിലത്ത് വീണാല്‍ എന്ത് ഭംഗിയായിരിക്കും, അല്ലേ...”
മറുത്തെന്തെന്കിലും പറയുന്നത് അവന്റെ് കക്ഷത്തില്‍ തല വച്ചുകൊടുക്കുന്നതിനു തുല്യമായിരുന്നു. അതുകൊണ്ട് ഞാന്‍ തല കുലുക്കി സമ്മതിച്ചു.
അപ്പോള്‍ എന്റെ മനസ്സ് നിറയെ സീനിയര്‍ ആർട്ടിസ്റ്റുകളും ജൂനിയര്‍ ആർട്ടിസ്റ്റുകളും മാത്രമായിരുന്നു. സൂപ്പര്‍ സ്ടാറുകളെക്കുറിച്ചു ഒന്നും ഓർമ്മിച്ചതേയില്ല.!

(തുടർന്നു വായിയ്ക്കുക)

കയ്യെത്തും ദൂരത്ത്…ഭാഗം 1 (In a Reachable Distance...Part 1)

ചിന്താമണി
 ഇതാ, വേറിട്ട ഒരു ഭാഷ !!!  ഈ ഭാഷയുടെ പ്രത്യേകതകൾ രണ്ടാണ്. ഒന്ന്, പഠിപ്പിയ്ക്കുന്ന അദ്ധ്യാപകർ ആരും ഇല്ല. രണ്ട്, ഈ ഭാഷയുടെ നിയമങ്ങൾ പ്രതിപാദിയ്ക്കുന്ന പുസ്തകങ്ങളും ഇല്ല.അക്ഷരങ്ങളും വാക്കുകളും വ്യാകരണവും അല്ല ആദ്യം പഠിപ്പിയ്ക്കുന്നത്. എനിയ്ക്ക്‌ ഈ അവധിക്കാലം കഴിഞ്ഞു മടങ്ങുമ്പോൾ ഇത്തരമൊരു ഭാഷയെക്കുറിച്ച് ഒരു ക്ളൂ കിട്ടി. അത് നിങ്ങളുമായി പങ്കു വയ്ക്കുവാൻ ആഗ്രഹിയ്ക്കുന്നു. നിമിത്തം, നിയോഗം, ലക്ഷണം, മുഹൂർത്തം, എന്നൊക്കെ കേക്കുന്നത് തന്നെ വെറുപ്പായിരുന്നു, ഒരു കാലത്ത്. അന്നൊക്കെ, കൂർത്ത  വക്കുകളും മൂലകളും ഉള്ള ഒരു പരുക്കൻ പാറക്കല്ല് പോലെയായിരുന്നു മനസ്സ്. നാല്പതു വർഷത്തോളം നീണ്ട ജീവപ്രവാഹത്തിനൊടുവിൽ അതൊരു മിനുമിനുത്ത വെള്ളാരംകല്ലായി. അനാദികാലം മുതൽ ആളുകൾ  തേടിക്കൊണ്ടിരുന്ന ചിന്താമണി പോലുള്ള ഒരു കല്ല്‌! ഇന്നിപ്പോൾ ഞാൻ ഒരു വിശ്വാസി ആണ്. പലതും കണ്ണടച്ച് വിശ്വസിയ്ക്കാൻ ഇപ്പോൾ പ്രയാസ്സമില്ല. ഈ മായിക പ്രപഞ്ചത്തിൽ  സംഭവിച്ചു കൊണ്ടിരിയ്ക്കുന്ന എല്ലാ കാര്യങ്ങളുടെയും യുക്തി കണ്ടെത്തണമെന്ന് ശഠിയ്ക്കാറില്ല. നിമിത്തം, നിയോഗം, ലക്ഷണം, മുഹൂർത്തം , എന്നൊക്കെ പറഞ്ഞാൽ കുറച്ചൊക്കെ മനസ്സിലാക്കാൻ സാധിയ്ക്കുന്നുണ്ട്. വാക്കുകളില്ലാത്ത ഒരു ഭാഷയിലെ ചിഹ്നങ്ങളാണ് ഇവ.
പ്രകൃതിയുടെ ഭാഷ എന്നോ, ദൈവത്തിന്റെ ഭാഷ എന്നോ നമുക്കിതിനെ വിളിയ്ക്കാം. ഈ ഭാഷ ഏതൊരാൾക്കും   സ്വായത്തമാക്കാൻ പറ്റുമോ..? പറ്റുമായിരിയ്ക്കും. ഈ ഭാഷയിൽ ആശയവിനിമയം നടത്തുമ്പോൾ വാക്കുകളും വ്യാകരണവും മറ്റും തീർത്തും അപ്രസക്തമാണ്. പക്ഷെ ഇതിൽ രസം പിടിപ്പിയ്ക്കുന്ന ഒരു വസ്തുതയുണ്ട്.  ഈ ഭാഷ വശമുള്ള ഓരോരുത്തർക്കും സ്വന്തമായ ഒരു പദസഞ്ചയവും വ്യാകരണ നിയമാവലികളും ഉണ്ടാകും. പക്ഷെ ഇവരൊക്കെയും പ്രക്രതിയുമായി സംവദിയ്ക്കുന്ന ആശയങ്ങൾ ഒരു കംപൈലർ ഉപയോഗിച്ച് അക്കാഡമിക്  ഭാഷകളിലേയ്ക്ക് വിവർത്തനം ചെയ്‌താൽ, എല്ലാത്തിന്റെയും കാതലായ കാര്യം ഒന്ന് തന്നെയായിരിയ്ക്കും. സന്തുലനം. പ്രപഞ്ചാവസ്തയുടെ സന്തുലനം. ബാലൻസ് ഓഫ് ദി നേച്ചർ...!
കൈ നനയാതെ മീൻ പിടിയ്ക്കാൻ പറ്റില്ലെന്ന് പണ്ടാരോ പറഞ്ഞുവച്ചു. ആദ്യമായി ഈ ആപ്തവാക്യത്തെ ചോദ്യം ചെയ്ത മനുഷ്യന്റെ  ചിന്തകളാവും പില്ക്കാലത്ത്‌ ചൂണ്ടയും നൂലും എന്ന ഉപകരണത്തിന്റെ കണ്ടുപിടുത്തതിലെയ്ക്കുള്ള വഴി തുറന്നത്. അക്കാഡമിക്  സമ്പ്രദായങ്ങളിലൂടെ ഒരു കാലത്തും എല്ലാ അറിവുകളും എല്ലാവർക്കും ലഭ്യമായിരുന്നില്ല. ഇന്നും ആ സ്ഥിതിയ്ക്ക് മാറ്റമൊന്നും ഉണ്ടായിട്ടില്ല. ഓരോരുത്തരും പ്രകൃതിയുടെ ഭാഷ വശമാക്കിയാൽ കൂടുതൽ കൂടുതൽ പ്രപഞ്ച നിയമങ്ങൾ മനസ്സിലാക്കാൻ പറ്റും. ഒരു തുടക്കക്കാരൻ ആദ്യം മനസ്സിലാക്കേണ്ടത് സുരക്ഷാ നിയമങ്ങളാണ്. സുര്ക്ഷാ നിയമങ്ങള്ക്ക്  വിരുദ്ധമായി ആരെങ്കിലും പ്രവർത്തിച്ചാൽ പ്രകൃതിയുടെ സന്തുലനാവസ്ഥയ്ക്ക്‌  തകരാറുണ്ടാക്കിയേക്കാവുന്ന പ്രവണതകൾ ഉണ്ടാകും. പ്രകൃതി സ്വയമേവ ആ പ്രശ്നങ്ങൾ പരിഹരിയ്ക്കാൻ ആവശ്യമായ നടപടികൾ സ്വീകരിയ്ക്കും. അപ്പോൾ വെള്ളപ്പൊക്കവും പേമാരിയും പകർച്ചവ്യാധികളും ഉണ്ടായി എന്ന് പറഞ്ഞു വേവലാതിപ്പെട്ടിട്ടു കാര്യമില്ല. പ്രപഞ്ചത്തെ സംബന്ധിച്ചിടത്തോളം നാം ജീവിയ്ക്കുന്ന ഈ ഭൂമി, മരുഭൂമിയിലെ ഒരു കുഞ്ഞു മണൽത്തരിയേക്കാൾ എത്രയോ ചെറുതാണ്. ചെറിയൊരു സർജറി ചെയ്യുന്ന ലാഘവത്തോടെ ചിലപ്പോൾ ഈ കുഞ്ഞു ഭൂഗോളത്തെ കരിച്ചു കളഞ്ഞാലും അത്ഭുതമില്ല. അത്ഭുതപ്പെടാൻ  അപ്പോൾ നമ്മളൊക്കെ എവിടെയായിരിയ്ക്കും, അല്ലേ..?
ഇതൊക്കെ വായിച്ചു ഭയപ്പെടേണ്ട.  എവെരിതിംഗ് ഈസ്‌ ടെയ്ക്ക കെയർ ഓഫ്. ഈ സിസ്റ്റം
പലർക്കും  ഇന്നുവരെ ചിന്തിയ്ക്കുവാൻ പോലും സാധിയ്ക്കാത്തത്ര പെർഫെക്റ്റ്‌ ആണ്.  ഓരോരുത്തർക്കും അവരവരുടെ നിയോഗങ്ങൾ തിരിച്ചറിഞ്ഞുകൊണ്ടും തിരിച്ചറിയാതെയും ഇവിടെ ജീവിയ്ക്കാം. തിരിച്ചറിയുന്നവർ ഓരോ നിമിഷവും പരമാനന്ദം അനുഭവിച്ചുകൊണ്ടിരിയ്ക്കും. അത്ര തന്നെ !
അല്ലാത്തവർ പലതരം മാനസ്സികസമ്മർദ്ദങ്ങൾക്ക്  വിധേയരായി ചിലപ്പോൾ  പ്രാണൻ പോലും വെടിഞ്ഞേക്കാം. അതുകൊണ്ടൊന്നും ഒരു കുഴപ്പവും ഇല്ല. ഈ ഭൂമിയിൽ അവർക്കുണ്ടായിരുന്ന ദൌത്യം
പൂർത്തിയായി എന്ന് കരുതിയാൽ മതി. മനസ്സിനെ ശാന്തമാക്കി നിർത്തിയിട്ട് ഒരു വർത്തമാന പത്രമെടുത്ത് നിവർത്തി  നോക്കൂ. എത്രയെത്ര ജനനങ്ങൾ മരണങ്ങൾ മംഗളകർമ്മങ്ങൾ അംഗീകാരങ്ങൾ...! സ്നേഹത്തിന്റെയും വിദ്വേഷത്തിന്റെയും ചതിയുടെയും വഞ്ചനയുടെയും യുദ്ധങ്ങളുടെയും കഥകൾ. പ്രകൃതിയുടെ വിവിധ അവസ്തകളേക്കുറിച്ചുള്ള വർണ്ണനകൾ. രാഷ്ട്രീയ സാമൂഹിക കലാ കായിക രംഗത്തുള്ളവർ നവ രസങ്ങളും പ്രകടിപ്പിച്ചു നില്ക്കുന്ന ചിത്രങ്ങൾ. ശാസ്ത്ര സാങ്കേതിക രംഗങ്ങളിലെ കുതിച്ചുചാട്ടത്തിന്റെ കണക്കുകൾ, അഴിമതികളുടെയും പീഡനങ്ങളുടെയും  വാഹനാപകടങ്ങളുടെയും പ്രകൃതിക്ഷോഭങ്ങളുടെയും സചിത്ര ലേഘനങ്ങൾ, പരസ്പര വിരുദ്ധമായി തോന്നാവുന്ന പലതരം ആഹ്വാനങ്ങൾ, പ്രക്ഷോഭങ്ങൾ.യുക്തിവാദികളും ആല്മീയവാദികളും തമ്മിൽ നടക്കുന്ന വാദപ്രതിവാദങ്ങൾ, എന്ന് വേണ്ട, സ്വതന്ത്രമായി ചിന്തിയ്ക്കുന്ന ഏതൊരാളിലും ആശയക്കുഴപ്പങ്ങൾ ഉണ്ടാക്കാൻ ഉതകുന്ന ധാരാളം വർത്തമാനങ്ങൾ നമുക്കവിടെ കാണാൻ കഴിയും.
ഇതൊക്കെ വായിച്ചു  ഭയപ്പെടേണ്ട.  എവെരിതിംഗ് ഈസ്‌  ടെയ്ക്കൺ കെയർ ഓഫ്. ഈ സിസ്റ്റം പലർക്കും  ഇന്നുവരെ ചിന്തിയ്ക്കുവാൻ പോലും സാധിയ്ക്കാത്തത്ര പെർഫെക്റ്റ്‌ ആണ്. 
ഓരോരുത്തർക്കും അവരവരുടെ നിയോഗങ്ങൾ തിരിച്ചറിഞ്ഞുകൊണ്ടും തിരിച്ചറിയാതെയും ഇവിടെ ജീവിയ്ക്കാം. തിരിച്ചറിയുന്നവർ ഓരോ നിമിഷവും പരമാനന്ദം അനുഭവിച്ചുകൊണ്ടിരിയ്ക്കും. 
(തുടർന്നു വായിയ്ക്കുക)